
ഇന്ത്യൻ സൂപ്പർ ലീഗിൽ മരണമാസായി കൊറോ. കൊപ്പലാശാന്റെ എടികെയെ പറപ്പിച്ച് എഫ്‌സി ഗോവ. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് എടികെ ഗോവയെ പരാജയപ്പെടുത്തിയത്. ഇന്നൊരു ജയമുണ്ടായിരുന്നെങ്കിൽ എ ടികെയുടെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് ചിറക് മുളച്ചേനെ. എന്നാൽ കൊറോ എന്ന ഒറ്റയാൾ പട്ടാളം എടികെയുടെ പ്രതീക്ഷകളെ തകർത്തെറിഞ്ഞു.
മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ ഗോവൻ ഗോൾ മെഷിൻ ജാക്കിചന്ദ് സിങ് നേടിയ തകർപ്പൻ ഗോളാണ് കൊൽക്കത്തൻ ടീമിന് തിരിച്ചടിയായത്. കൊറോയാണ് ജാക്കിയുടെ ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിൽ മന്ദർ റാവു ദേശായിയുടെ ഷോട്ട് എ.ടി.കെ ഗോൾ കീപ്പർ അരിണ്ടം ഭട്ടാചാര്യ തടഞ്ഞെങ്കിലും റീബൗണ്ട് ബോൾ ഗോളാക്കി കോറോ ലീഡ് ഉയർത്തി.
81മത്തെ മിനുട്ടിൽ സ്വയം നേടിയ പെനാൽറ്റി ഗോളാക്കി മാറ്റി കൊറോ എഫ്‌സി ഗോവയുടെ വിജയം അടിച്ചുറപ്പിച്ചു. ഈ വമ്പൻ ജയത്തോടെ ഗോവ ലീഗിൽ രണ്ടാം സ്ഥാനത്തെത്തി.