
ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശോജ്വലമായ മത്സരത്തിൽ ബെംഗളൂരു എഫ്‌സിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എഫ്‌സി ഗോവയെ ബെംഗളൂരു പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ഛേത്രിയാണ് ബെംഗളൂരുവിലെ വിജയ ഗോൾ നേടിയത്. ജയത്തോടെ ബെംഗളൂരു പോയന്റിൽ ഒന്നാമതുള്ള എഫ് സി ഗോവയ്ക്ക് ഒപ്പമെത്തി.
കളിയുടെ 33ആം മിനുട്ടിൽ രാഹുൽ ബെഹ്കെ ആണ് ബെംഗളൂരുവിന് ലീഡ് നേടിക്കൊടുത്തത്. ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ച വെച്ചത്. തകർപ്പൻ ബാക്ക് ഹീൽ ഫ്ലിക്കിലൂടെ ആണ് രാഹുൽ ബെഹ്കെ ഗോൾ നേടിയത്. ബെഹ്കെയുടെ കരിയറിലെ ആദ്യ ഐ എസ് എൽ ഗോളാണിത്.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ രണ്ടു ചുവപ്പ് കാർഡ് പിറന്നു. ഗോവയുടെ മുഹമ്മദ് അലിയും ബെംഗളൂരുവിന്റെ ദിമാസ് ദെൽഗാഡോയും ചുവപ്പ് കണ്ടു പുറത്തായി. 73ആം മിനുട്ടിൽ സമനില ഗോൾ കണ്ടെത്താൻ ഗോവയ്ക്കായി. ജാക്കി ചന്ദാണ് ഗോളിനുടമ. എന്നാൽ ഏറെ വൈകാതെ ഉദാന്തയുടെ ക്രോസിൽ നിന്ന് ഒരു ഡൈവിങ് ഹെഡറിലൂടെ ക്യാപ്റ്റൻ ഛേത്രി ബെംഗളൂരുവിന്റെ ജയം ഉറപ്പിച്ചു.