
രണ്ടാഴ്ചക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്സ് ന്യൂസിന് ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിയിങ്ങിനെ കുറിച്ച് എഴുതേണ്ടി വരുന്നത്. അന്ന് ഡൽഹി ഡൈനാമോസിനെതിരായ മത്സരത്തിലും ഇന്ന് പൂനെയ്ക്കെതിരായ മത്സരത്തിലും റഫറിയുടെ കഴിവ് കേടിനു വിലനൽകേണ്ടി വന്നത് ബ്ലാസ്റ്റേഴ്സ് ആണ്. അന്നൊരു ശക്തമായ പ്രതിഷേധം ഉയർന്നു വന്നിരുന്നെങ്കിൽ ഇന്ന് സ്ഥിതി മറിച്ചായേനെ.
പൂനെയിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത് 11 പൂനെ താരങ്ങൾക്ക് എതിരെ മാത്രമായിരുന്നില്ല തെറ്റായ തീരുമാനങ്ങൾ മാത്രമെടുത്ത റഫറിക്ക് എതിരെയുമായിരുന്നു. ഒരു കേരള ബ്ലാസ്റ്റേഴ്സ് ഗോൾ റഫറി അനുവദിക്കാതിരിക്കുകയും ഒരു തെറ്റായ പെനാൽറ്റി പൂനെയ്ക്ക് നൽകുകയും ചെയ്തിരുന്നു ഇന്നത്തെ റഫറി. റഫറിയുടെ പിഴവുകൾക്കിനി മാപ്പില്ല. ശക്തമായ പ്രതിഷേധം ഉയരേണ്ടത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മാത്രം ആവശ്യമല്ല ഇന്ത്യൻ ഫുട്ബാളിനെയും ആവശ്യമാണ്.
ഒരു കോർണറിൽ നിന്ന് നികോളയുടെ ഷോട്ട് ഗോൾ വര കടന്നു എങ്കിലും റഫറി ഗോൾ നിഷേധിച്ചു. ഗോൾ ആദ്യം റഫറി അനുവദിച്ചിരുന്നു എങ്കിലും പിന്നീട് റഫറി മലക്കം മറിയുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധിച്ചു എങ്കിലും റഫറിയുടെ തീരുമാനം മാറിയില്ല. സ്കൂൾ കുട്ടികൾ കളിക്കുന്ന ഫൈവ്സിൽ വരെ ഇതിലും ഭേദമായ റഫറിയിങ് ഉണ്ടാവുമെന്നുറപ്പാണ്.
കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന കാര്യം ബ്ലാസ്റ്റേഴ്സ് ആരാധകർ മറക്കരുത്. സോഷ്യൽ മീഡിയയിൽ ഉയർത്തുന്ന പ്രതിഷേധങ്ങൾ ഗാലറിയിലെ എത്തിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. വിദേശ ക്ലബ്ബുകളോട് കിടപിടിക്കുന്ന ആരാധക കൂട്ടായ്മയുള്ള ബ്ലാസ്റ്റേഴ്സിന് വിദേശ ക്ലബ്ബുകളുടെ ചുവട് പിടിച്ച് പ്രതിഷേധങ്ങൾ സംഘടിപ്പിക്കണം.